Responsive Ad

ഐ ലീഗ്- ഐ.എസ്.എല്‍. ലയനം കുരുക്ക് മുറുകുന്നു



കോഴിക്കോട്: ഇന്ത്യൻ ഫുട്ബോളിനെ പ്രതിസന്ധിയിലേക്ക് നയിച്ച് ഇന്ത്യൻ സൂപ്പർ ലീഗ്- ഐ ലീഗ് ലയനം കൂടുതൽ സങ്കീർണമാകുന്നു. 20 ടീമുകൾ ഉൾപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ ലീഗെന്ന ആശയവുമായി ഐ ലീഗ് ടീമുകളും ശക്തമായ സാമ്പത്തികസ്ഥിതിയുള്ള 16 ടീമുകൾ ഉൾപ്പെടുന്ന ലീഗുമായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) മുന്നോട്ടുവന്നതോടെ കുരുക്ക് വീണ്ടും മുറുകി. ബുധനാഴ്ചയാണ് ഐ ലീഗ് ടീമുകൾ പുതിയ നിർദേശം ഫെഡറേഷന് സമർപ്പിച്ചത്.



അടുത്ത സീസണിൽ ഒറ്റ ലീഗെന്ന ആശയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്. ഐ ലീഗും സൂപ്പർലീഗുമായി മുന്നോട്ടുപോകുന്നതിന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പിന്തുണ അധികകാലം ലഭിക്കില്ലെന്ന തിരിച്ചറിവാണിതിന് കാരണം. എന്നാൽ സൂപ്പർലീഗുമായി ലയിപ്പിക്കുന്നതിനെ ഐ ലീഗ് ടീമുകൾ ഒറ്റക്കെട്ടായി എതിർത്തതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഐ ലീഗ് ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി. എന്നാൽ ചർച്ചയ്ക്ക് വഴി തുറക്കാതെ ഫെഡറേഷൻ നിലപാട് കടുപ്പിച്ചതോടെയാണ് പുതിയ വഴിത്തിരിവ്.

10 സൂപ്പർലീഗ് ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉൾപ്പെടുന്ന ലീഗ് അടുത്തവർഷം നടത്താനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ക്ലബ്ബുകൾക്ക് കൂടുതൽ മെച്ചം ലഭിക്കുന്ന രീതിയിലുള്ളതാണ് പുതിയ പദ്ധതി. ഫെഡറേഷന്റെ ഇത്തരമൊരു നീക്കത്തിന് തടയിടാനാണ് 20 ടീമുകളുടെ ലീഗെന്ന ആശയം ഐ ലീഗ് ടീമുകൾ മുന്നോട്ടുവെച്ചത്. ഐ ലീഗിൽ കളിക്കുന്ന ടീമുകൾ ഇതുസംബന്ധിച്ച രൂപരേഖ ബുധനാഴ്ച ഫെഡറേഷന് കൈമാറി. പത്ത് വീതം ഐ ലീഗ്, സൂപ്പർ ലീഗ് ടീമുകൾ ചേർന്ന ലീഗാണ് ഇവർ വിഭാവനം ചെയ്യുന്നത്. 16 ടീമുകൾ പങ്കെടുക്കുന്ന രണ്ടാം ഡിവിഷനും ഇവർ നിർദേശിക്കുന്നു. വിദേശതാരങ്ങളുടെ എണ്ണം നാലായി കുറയ്ക്കുന്നതും ശക്തമായ യൂത്ത് ഡെവലപ്മെന്റ് സിസ്റ്റം വേണമെന്നതുമടക്കമുള്ള കാര്യങ്ങൾ രൂപരേഖയിലുണ്ട്. ഇതിനു പുറമെ, സ്പോൺസർഷിപ്പ് അടക്കമുള്ള വരുമാനം ഏത് രീതിയിൽ എ.ഐ.എഫ്.എഫ്. പങ്കുവെക്കണമെന്ന നിർദേശവുമുണ്ട്.

പണമില്ലാത്തവൻ പിണം

എ.ഐ.എഫ്.എഫ്. നിശ്ചയിക്കുന്ന സാമ്പത്തിക പരിധി അംഗീകരിക്കുന്ന ഐ ലീഗ് ക്ലബ്ബുകളെയാകും പുതുതായി ഉൾപ്പെടുത്തുന്നത്. കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഗോകുലം എഫ്.സി, റിയൽ കശ്മീർ, നെറോക്ക എഫ്.സി, ചെന്നൈ സിറ്റി എന്നിവയെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഐസോൾ എഫ്.സി, മിനർവ പഞ്ചാബ്, ഷില്ലോങ് ലജോങ്, ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്ക് സൂപ്പർലീഗിൽ കളിക്കാനുള്ള സാമ്പത്തികഭദ്രതയില്ലെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടൽ. പണമൊഴുക്കി സംഘടിപ്പിക്കുന്ന സൂപ്പർലീഗിന്റെ ഗ്ലാമർ കുറയ്ക്കാൻ ഫെഡറേഷനും സാമ്പത്തികപങ്കാളികളായ റിലയൻസിനും കഴിയില്ല.

Post a Comment

0 Comments