Responsive Ad

തോല്‍വി ചോദിച്ചുവാങ്ങി രാജസ്ഥാന്‍; പഞ്ചാബിന്‍റെ വിജയം 14 റണ്‍സിന്



ജയ്പൂര്‍: അനായാസം വിജയിക്കേണ്ട മത്സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 14 റണ്‍സിനായിരുന്നു ആതിഥേയരുടെ തോല്‍വി. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 69 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സാം കുറന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ക്രിസ് ഗെയ്‌ലിന്റെ (79)യും സര്‍ഫറാസ് ഖാന്റെയും (46) ഇന്നിങ്‌സാണ് പഞ്ചാബിന് 184 റണ്‍സ് സമ്മാനിച്ചത്.



ഒരു ഘട്ടത്തില്‍ ഒന്നിന് 78ഉം പിന്നീട് രണ്ടിന് 108 എന്ന ആധികാര നിലയിലുമായിരുന്നു രാജസ്ഥാന്‍. പിന്നീട് സ്‌കോര്‍ 16.4 ഓവറില്‍ രണ്ടിന് 148 റണ്‍സിലേക്ക് ഉയര്‍ന്നു. എന്നാല്‍ കുറന്‍ എറിഞ്ഞ 17ാം ഓവറില്‍ സ്റ്റീവ് സ്മിത്ത് (20), സഞ്ജു സാംസണ്‍ (30) എന്നിവര്‍ മടങ്ങിയതോടെ രാജസ്ഥാന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി. ഇതിനിടെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ അശ്വിന്‍ പുറത്താക്കി. അവിടെ നിന്നാണ് രാജസ്ഥാന്‍ ഈ വിധത്തിലായതും.

18ാം ഓവര്‍ എറിയാനെത്തിയ മുജീബ് റഹ്മാനും ആ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ് (6), രാഹുല്‍ ത്രിപാഠി (1) എന്നിവരാണ് ആ ഓവറില്‍ മടങ്ങിയത്. പിന്നീടെത്തിയവര്‍ വന്നത് പോലെ മടങ്ങി. കൃഷ്ണപ്പ ഗൗതം (3), ജോഫ്ര ആര്‍ച്ചര്‍ (2), ജയദേവ് ഉനദ്ഘഡ് (1) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ശ്രയാസ് ഗോപാല്‍ (1), ധവാല്‍ കുല്‍ക്കര്‍ണി (5) എന്നിവര്‍ പുറത്താവാതെ നിന്നു.

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്റേത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിഹ് തുടങ്ങിയ പഞ്ചാബിന് ആദ്യ ആറോവറില്‍ 32 റണ്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഗെയ്ല്‍ വിശ്വരൂപം പൂണ്ടപ്പോള്‍ പഞ്ചാബ് മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. എന്നാല്‍ ഗെയ്‌ലിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കിയതോടെ പഞ്ചാബിന്റെ റണ്‍റേറ്റ് കുറഞ്ഞു. നികോളസ് പുറന് (14 പന്തില്‍ 12), വേണ്ട വിധത്തില്‍ സ്‌കോര്‍ ഉയത്താന്‍ കഴിഞ്ഞതുമില്ല. മന്‍ദീപ് സിങ് (5), സര്‍ഫറാസ് എന്നിവര്‍ പുറത്താവാതെ നിന്നു.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിന്റെ ഫലം ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. രാഹുല്‍ തിരികെ പവലിയനിലെത്തി. കുല്‍കര്‍ണിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍. 24 പന്തില്‍ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ കൃഷ്ണപ്പ ഗൗതം മടക്കി. പുറന്റെ വിക്കറ്റ് സ്റ്റോക്‌സ് വീഴ്ത്തുകയായിരുന്നു.

Post a Comment

0 Comments