Responsive Ad

ആദ്യ ഏകദിനം:മികച്ച കൂട്ടുകെട്ടുമായി ധോനിയും ജാദവും; ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം



ഹൈദരാബാദ്: ട്വെന്റി-20യിലേറ്റ തിരിച്ചടിക്ക് ആദ്യ ഏകദിനത്തിലൂടെ മറുപടി നൽകി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 10 പന്ത് ബാക്കി നിൽക്കെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 237 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് ലീഡ് നേടി.



ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 99 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ കേദർ ജാദവും എം.എസ് ധോനിയും കര കയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ പുറത്താകാതെ 141 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജാദവ് 87 പന്തിൽ 81 റൺസടിച്ചപ്പോൾ 72 പന്തിൽ 59 റൺസായിരുന്നു ധോനിയുടെ സമ്പാദ്യം.


വിരാട് കോലിയും തന്റെ റോൾ ഭംഗിയാക്കി. 45 പന്തിൽ ആറു ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ കോലി 44 റൺസെടുത്തു. ധവാൻ പൂജ്യത്തിന് പുറത്തായപ്പോൾ 37 റൺസായിരുന്നു രോഹിത് ശർമ്മയുടെ സമ്പാദ്യം. അമ്പാട്ടി റായുഡു 13 റൺസ് അടിച്ചു പുറത്തായി. കോൾട്ടർ നില്ലും സാംബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. അർദ്ധ സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജയും 40 റൺസടിച്ച മാക്സ്വെല്ലുമാണ് ഓസീസ് ബാറ്റിങ്ങിൽ തിളങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.



അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ആരോൺ ഫിഞ്ചിനെ ബുംറ ധോനിയുടെ കൈയിലെത്തിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് റണ്ണൊന്നും നേടാനായില്ല. എന്നാൽ രണ്ടാം വിക്കറ്റിൽ ഖ്വാജയും സ്റ്റോയിൻസും ഒത്തുചേർന്നു. ഇരുവരും 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോയിൻസിനെ (53 പന്തിൽ 37 റൺസ്) പുറത്താക്കി കേദർ ജാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ ഉസ്മാൻ ഖ്വാജയും പുറത്തായി. 76 പന്തിൽ 50 റൺസെടുത്ത ഖ്വാജയെ കുൽദീപ് യാദവാണ് തിരിച്ചയച്ചത്. 76 പന്തിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കമായിരുന്നു ഖ്വാജയുടെ 50 റൺസ്.

ഹാൻസ്കോമ്പ് 19 റൺസിന് പുറത്തായപ്പോൾ 21 റൺസടിച്ച ടേണറിനെ മുഹമ്മദ് ഷമി പുറത്താക്കി. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന മാക്സ്വെല്ലിനേയും ഷമി തിരിച്ചയച്ചു. 51 പന്തിൽ 40 റൺസായിരുന്നു മാക്സ് വെല്ലിന്റെ സമ്പാദ്യം. ഇതോടെ ആറു വിക്കറ്റിന് 173 റൺസെന്ന നിലയിലായി ഓസീസ്. പിന്നീട് ഏഴാം വിക്കറ്റിൽ നഥാൻ കോൾട്ടെർ നിലും അലെക്സ് കാരിയും 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ ഓസ്ട്രേലിയയുടെ സ്കോർ 200 റൺസ് പിന്നിട്ടു. കോൾട്ടെർ നിൽ 28 റൺസും അലെക്സ് കാരി 36 റൺസുമാണ് അടിച്ചെടുത്തത്.

Post a Comment

0 Comments