Responsive Ad

ഐ.എസ്.എല്‍; കന്നിക്കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്.സി.



മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ ചരിത്രമെഴുതി ബെംഗളൂരു എഫ്.സി. ഗോവ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടി. 118-ാം മിനിറ്റിൽ ഗോൾ നേടിയ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിന്റെ വിജയശിൽപ്പി.



നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ബെംഗളൂരു എഫ്.സിയുടെ ചരിത്രത്തിലേക്കായിരുന്നു ആ ഗോൾ.

105-ാം മിനിറ്റിൽ ജഹൗഹു രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. മികുവുമായി പന്തിനായി പോരാടുന്നതിനിടെ പരുക്കൻ കളി പുറത്തെടുത്തതാണ് ജഹൗഹുവിന്റെ കാർഡിലേക്ക് നയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും മികച്ച ആക്രമണം കാഴ്ച്ചവെച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. പലപ്പോഴും മികുവിന്റേയും സുനിൽ ഛേത്രിയുടെ മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി.

ബെംഗളൂരുവിന്റെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസണിൽ ഫൈനലിലേറ്റ തോൽവിയുടെ നിരാശ മായ്ക്കാനുള്ള അവസരം കൂടിയായി ഛേത്രിയുടെ ടീമിന്. അതേസമയം രണ്ടു തവണയും ഫൈനലിൽ തോൽക്കാനായിരുന്നു ഗോവയുടെ വിധി.

Post a Comment

0 Comments